കണ്ണൂർ: നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും അത്തരമൊരു പദ്ധതി സംസ്ഥാനത്ത് വരട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ജനിച്ചു വീഴുന്ന എല്ലാ വികസന പദ്ധതികളെയും ഇല്ലാതാക്കുന്നതും അതിനായുള്ളതെല്ലാം പിഴുതെടുക്കുന്നതുമായ സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ സി പി എമ്മിന് അങ്ങനെയൊരു നിലപാടില്ലെന്നും നാടിന്റെ പുരോഗതിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങളെ പാർട്ടി എപ്പോഴും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും എം വി ജയരാജൻ വിവരിച്ചു. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ റെയിലിന് ബദലായുള്ള പുതിയ അതിവേഗ പാതക്കായുള്ള യു ഡി എഫ് സർക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു

0 Comments