‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി





ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരായ ഹര്‍ജിയില്‍ റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി. ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രിംകോടതി. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഈ മാസം 30, 31 തീയതികളില്‍ ആണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്.

ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്. വനിത കായികതാരങ്ങളെ ഒഴിവാക്കുന്നതിനോ പാര്‍ശ്വവല്‍ക്കരിക്കുന്നതിനോ ഉള്ള കാരണമായി മാതൃത്വം മാറുന്നില്ലെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം നടത്തിയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയത്. സെലക്ഷന്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നിയമിച്ച സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ട്രയല്‍സിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ നയത്തെ ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക ഉത്തരവ് ഉണ്ടായത്.പാരീസ് ഒളിമ്പിക്‌സില്‍ അമിതഭാരം കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെ ദേശീയ നാണക്കേട് എന്ന റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പരാമര്‍ശത്തെയും ഡല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Post a Comment

0 Comments