രൂപക്ക് ആശ്വാസം; എട്ട് ദിവസത്തിന് ശേഷം നേട്ടത്തില്‍



ന്യൂഡല്‍ഹി: ഡോളറിനെതിരായ വിനിമയത്തില്‍ ഇന്ത്യന്‍ രൂപക്ക് ആശ്വാസദിനം. 52 പൈസ നേട്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്. എണ്ണവിലയിലുണ്ടായ കുറവാണ് രൂപയെ സ്വാധീനിച്ചത്. ഇറാനുമായുള്ള സമാധാനകരാര്‍ അവസാനഘട്ടത്തിലാണെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും രൂപയെ സ്വാധീനിച്ചു.

ഡോളറിനെതിരെ 96.30ത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ 96.82 ഡോളറിലായിരുന്നു രൂപ വ്യപാരം ആരംഭിച്ചത്. ഈ വര്‍ഷം മാത്രം ഏഴ് ശതമാനം നഷ്ടം രൂപക്കുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ അഞ്ച് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 105 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനുമായി സമാധാനകരാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് എണ്ണ വിപണിയേയും സ്വാധീനിച്ചത്. ഇറാന്‍ എണ്ണക്കുള്ള ഉപരോധം ട്രംപ് നീക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതും എണ്ണവില കുറയാനുള്ള കാരണമായി.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,660 രൂപയായാണ് ഉയര്‍ന്നത്. പവന് 360 രൂപയുടെ വര്‍ധനയുണ്ടായി. പവന്റെ വില 1,17,280 രൂപയായി ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,045 രൂപയായും പവന്റെ വില 96,360 രൂപയായും വില വര്‍ധിച്ചു. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി 0.2 ശതമാനത്തിന്റെ മാത്രം ഇടിവാണ് രാജ്യാന്തര വിപണിയില്‍ രേഖപ്പെടുത്തിയത്.

Post a Comment

0 Comments