തിരുവനന്തപുരം: നിയമസഭയിൽ നേർക്കുനേർ ഏറ്റുമുട്ടി മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. പിഎം ശ്രീ പദ്ധതിയിലാണ് ഇരുവരും കൊമ്പുകോർത്തത്. പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കരാറിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് എന്തിനുവേണ്ടിയാണെന്നും മരവിപ്പിക്കാൻ വേണ്ടിയായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പിഎം ശ്രീ പദ്ധതി പഠിക്കാൻ എൽഡിഎഫ് സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയെയും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഉപസമിതി കേന്ദ്രസർക്കാരിന് ഒരു കത്തെങ്കിലും അയച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
മരവിപ്പിച്ച പദ്ധതി തുടരുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും തിരിച്ചടിച്ചു. കേരളത്തിൽ ഇതുവരെ പിഎം ശ്രീ പദ്ധതി നടപ്പിലായിട്ടില്ല. അതിനുകാരണം തങ്ങൾ സ്വീകരിച്ച മരവിപ്പിക്കൽ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷ നേതാവിനെ അണികൾ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു. എന്നാൽ അത് വല്ലാത്ത പൂതിയാണെന്നായിരുന്നു പിണറായി വിജയൻ നൽകിയ മറുപടി. മദ്യനയത്തിൽ ഭേദഗതി വരുത്തിയത് എൽഡിഎഫ് സർക്കാരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശവും പിണറായി വിജയനെ പ്രകോപിപ്പിച്ചു.
പാർട്ടിയെക്കുറിച്ച് പറഞ്ഞാൽ മറുപടി പറയാൻ താൻ ബാധ്യസ്ഥനാണെന്ന് പിണറായി വിജയൻ പറഞ്ഞു. യുഡിഎഫിനെ കുറിച്ച് പറഞ്ഞാൽ താനും തിരിച്ച് മറുപടി പറയുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
ബക്കാഡി കമ്പനിയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ബക്കാഡി കമ്പനിയുമായി ആദ്യം സംസാരിച്ചത് ആരാണെന്ന് മുഖ്യമന്ത്രി ചോദ്യമുയർത്തി.
'രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ആറുമാസത്തിനകം ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ തീരുമാനമെടുക്കാൻ അന്നത്തെ എക്സൈസ് മന്ത്രി നിർദേശിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാൻ ആദ്യം തീരുമാനമെടുത്തത് എൽഡിഎഫാണ്. മദ്യനയത്തിൽ ഭേദഗതി വരുത്തിയത് എൽഡിഎഫ് സർക്കാരാണ്. വീര്യം കുറഞ്ഞ മദ്യം സമൂഹത്തിൽ ഇറങ്ങിയാൽ അപകടം എന്ന് പറഞ്ഞ ആളുകളുടെ മദ്യനയം ഇതായിരുന്നു. ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ മുൻ സർക്കാർ തീരുമാനം സ്വീകരിക്കാതിരുന്നത് തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ്,' മുഖ്യമന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചാൽ വിൽക്കില്ല. ഇത് രാഷ്ട്രീയ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ഏർപ്പെടുത്തിയത് കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.jpg)
0 Comments