പാൽ വില വർധന ജനങ്ങളെ പൊറുതിമുട്ടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ; ഇന്ധന വില വർധനവ് ആശ്വാസമാണോയെന്ന് കമന്‍റുകൾ




കോഴിക്കോട്: സംസ്ഥാനത്തെ മിൽമ പാലിന്‍റെയും തൈരിന്‍റെയും വില വർധന പ്രാബല്യത്തിയത് വിമർശിച്ചുകൊണ്ടുള്ള ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വ്യാപക പരിഹാസം. സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന ശൈലിയല്ല സർക്കാർ സ്വീകരിക്കേണ്ടതെന്നും മലയാളികൾക്ക് വേണ്ടത് ആശ്വാസ നടപടികളാണെന്നുമാണ് ബിജെപി അധ്യക്ഷന്‍റെ പോസ്റ്റിലുള്ളത്.

എന്നാൽ, വിലക്കയറ്റത്തിന്‍റെ അടിസ്ഥാന കാരണം ഇന്ധന വില വർധനയാണെന്നും അത് കുറക്കുന്നതിനെ കുറിച്ച് സംസാരിക്കാതെ പാൽ വിലയെക്കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിന് താഴെ പരിഹാസവുമായി തടിച്ചുകൂടിയിരിക്കുന്നത്. ഗ്യാസിനും പെട്രോൾ, ഡീസലിനുമെല്ലാം വില കൂടിയപ്പോൾ മിണ്ടാതിരുന്ന ഈ സ്നേഹം, പാൽ വില വർധനയിൽ മാത്രം എങ്ങനെയാണ് ഉയർന്നുകേൾക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ ഇന്ധന വില വർധനയിൽ ഒരക്ഷരം ഉരിയാടാതിരുന്ന കേരള അധ്യക്ഷന് ഇതെന്ത് പറ്റിയെന്ന് വേറെ ചിലർ. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സർക്കാരും തോൽവിയാണെന്ന് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടില്ലേയെന്ന് മറ്റു ചിലർ.
പോസ്റ്റിന് കീഴിൽ നിരവധി പേരാണ് വിമർശനവും പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് മിൽമ പാലിന്‍റെയും തൈരിന്‍റെയും പുതുക്കിയ വില പ്രാബല്യത്തിലെത്തിയത്. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന്‍ 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പാൽ ഉൽപ്പാദനച്ചെലവ് വലിയ രീതിയിൽ വർധിച്ച സാഹചര്യത്തിൽ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Post a Comment

0 Comments