തെറ്റ് തിരുത്താൻ സിപിഎം; ആഗസ്റ്റിൽ വിശാല സംസ്ഥാന കമ്മിറ്റി ചേരും




 തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം. തെറ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള വിശാല സംസ്ഥാന കമ്മിറ്റി യോഗം ആഗസ്റ്റിൽ മാസം ചേരാൻ മൂന്നു ദിവസമായി നടന്ന സിപിഎം സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമായി. സംസ്ഥാന നേതൃയോഗത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് കീഴ് ഘടകങ്ങളിൽ ചർച്ച ചെയ്ത ശേഷമായിരിക്കും വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരുക.

തെരഞ്ഞെടുപ്പ് കാലത്ത് വർഗീയതയോട് സ്വീകരിച്ച നിലപാട് മുതൽ സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ച വരെ സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ചർച്ചയായി. തനിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന സ്വയം വിമർശനം യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തി. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ പാർട്ടി നിലപാട് സ്വീകരിച്ചില്ലെന്ന വിമർശനം യോഗത്തിൽ ഉയർന്നു. വർഗീയതയോട് അഴകൊഴമ്പൻ നിലപാട് പാടില്ലെന്നും മതേതര നിലപാടാണ് പാർട്ടിയുടെ ശക്തിയെന്നും യോഗത്തിൽ വിമർശനമുണ്ടായി. ഒരു തരത്തിലുള്ള വർഗീയതയോടും സന്ധി ചെയ്യരുതെന്നും അംഗങ്ങൾ പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനും ജില്ല നേതൃത്വത്തിനും വീഴ്ച സംഭവിച്ചിട്ടിട്ടുണ്ട്. കണ്ണൂരിൽ സംഭവിച്ചത് വലിയ വീഴ്ചയാണെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായിട്ടുണ്ട്.

Post a Comment

0 Comments