'ആർസിബി ആരാധകരോട് കാണിച്ചത് അനീതി': ഐപിഎൽ ഫൈനൽ വേദിക്കെതിരെ ഡി.കെ ശിവകുമാർ

 



ബംഗളൂരു: ആർസിബിയുടെ ചരിത്ര വിജയത്തിനിടയിലും ഫൈനൽ മത്സരത്തിന്റെ വേദി മാറ്റിയതിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക നിയുക്ത മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഗുജറാത്തിലെ അഹമ്മദാബാദിന് പകരം ഫൈനൽ മത്സരം ബംഗളൂരുവിൽ നടന്നിരുന്നെങ്കിൽ അത് കർണാടകയിലെ ആരാധകർക്ക് വലിയൊരു സമ്മാനമാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

"യഥാർത്ഥത്തിൽ ഫൈനല്‍ നടക്കേണ്ടിയിരുന്നത് ബംഗളൂരുവിലാണ്. നമുക്ക് വലിയ അനീതിയാണ് നേരിടേണ്ടി വന്നത്. രാഷ്ട്രീയ കാരണങ്ങളാലാണ് മത്സരം ഗുജറാത്തിലേക്ക് മാറ്റിയത്. ഇതിനെക്കുറിച്ച് കൂടുതൽ ഇപ്പോൾ സംസാരിക്കുന്നില്ല"- ജൂൺ 3ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു

രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ടീമിന്റെ മികച്ച പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ഈ വർഷവും ആർസിബി താരങ്ങൾ മികച്ച കളിതന്നെയാണ് പുറത്തെടുത്തതെന്നും, കർണാടകയിലെ ജനങ്ങൾക്കും സർക്കാർ വൃത്തങ്ങൾക്കും വേണ്ടി ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായും ശിവകുമാർ കൂട്ടിച്ചേർത്തു. വൻ ആഘോഷങ്ങളാണ് ബംഗളൂരു നഗരത്തിൽ ആരാധകർ സംഘടിപ്പിക്കുന്നത്.

ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ആർസിബി കിരീടത്തിൽ മുത്തമിട്ടത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു മറികടക്കുകയായിരുന്നു. അർധസെഞ്ച്വറിയുമായി തിളങ്ങിയ സൂപ്പർ താരം വിരാട് കോലിയാണ് ചേസിങ്ങിൽ ആർസിബിയുടെ നെടുംതൂണായത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. ഐപിഎല്ലിൽ തുടർകിരീടമെന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനായി രജത് പാട്ടിദാർ മാറി. മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയും ആണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്

Post a Comment

0 Comments