കൊച്ചി: മലയാള സിനിമയിൽ പട്ടാള കഥകൾ പ്രമേയമായ ചിത്രങ്ങൾക്ക് പുതിയൊരു മുഖം കൊണ്ടുവന്ന സംവിധായകനായിരുന്നു മേജര്‍ രവി. കീര്‍ത്തി ചക്ര എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ സംവിധായക മികവ് തെളിയിക്കാൻ മേജറിന് സാധിച്ചു. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പട്ടാളക്കാരന്‍റെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. മോഹൻലാലിന്‍റെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നാണ് മേജര്‍ മഹാദേവൻ.
എന്നാൽ കീര്‍ത്തിചക്രയുടെ സെന്‍സറിങ് കഴിഞ്ഞപ്പോള്‍ ഡോക്യുമെന്‍ററി പടമാണെന്ന് പ്രൊപ്പഗണ്ടയിറങ്ങിയിരുന്നുവെന്ന് മേജര്‍ രവി പറയുന്നു. ''അന്നത്തെ മോഹന്‍ലാല്‍ ഫാന്‍സ് പ്രസിഡന്റ് വിമല്‍, ശരിക്കും ലാല്‍ സാറിന്റെ ഫാന്‍ ആണ്, എന്നെ കാണാന്‍ വന്നു. ചേട്ടാ പടത്തില്‍ എത്ര ഫൈറ്റുണ്ട് എന്ന് ചോദിച്ചു. കണക്ക് കൂട്ടിയിട്ടില്ല, മൂന്നാലഞ്ചെണ്ണം ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. എത്ര പാട്ടുണ്ട്? ഡയലോഗുകളുണ്ടോ എന്ന് ചോദിച്ചു. അതൊക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പടം ഹിറ്റാണ് ചേട്ടാ എന്ന് പറഞ്ഞു. ചേട്ടന്‍ ഈ പറഞ്ഞ സംഭവത്തില്‍ രാജ്യസ്‌നേഹവും ഉണ്ടെങ്കില്‍ പടം ഹിറ്റാണെന്ന് പറഞ്ഞു.
സിനിമയുടെ റിലീസിന്റെ അന്ന് രാവിലെ 11 മണിയ്ക്കാണ് ഞാന്‍ ലാന്‍റ് ചെയ്യുന്നത്. ഒമ്പത് മണിക്കേ ഷോ തുടങ്ങിയിരുന്നു. ഇവിടെ വരുമ്പോള്‍ ഒരാളുടേയും കോളില്ല. എന്ത് പറ്റിയെന്ന് അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അനിയന്‍ വിളിച്ചിട്ട് പടം സൂപ്പര്‍ ഹിറ്റാണെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. എന്നെ കൊണ്ടു പോകാന്‍ വന്ന കസിന്‍ നിര്‍വികാര മുഖവുമായാണ് എയര്‍പോര്‍ട്ടിലേക്ക് വന്നത്. ഗണപതി അമ്പലത്തില്‍ പോയി തേങ്ങയുമുടച്ചിട്ട് തിയറ്ററിലേക്ക് പോയി. നടന്നാണ് പോകുന്നത്. അവന്‍ നേരത്തെ തിയേറ്ററില്‍ പോയി ആരവം കണ്ടതാണ്. പക്ഷെ എന്‍റെ സര്‍പ്രൈസ് പൊളിക്കാതിരിക്കാന്‍ മുഖത്ത് ഭാവം ഒന്നും വരുത്താതെ നോക്കുവാണ്.
നടന്ന് ചെല്ലുമ്പോള്‍ റോഡില്‍ വണ്ടികളൊന്നും വരുന്നില്ല. തിയറ്ററിന്‍റെ മുമ്പില്‍ വന്‍ തിരക്കാണ്. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റെടുക്കാനായി ആള്‍ക്കാര്‍ ക്യൂ നില്‍ക്കുകയാണ്. അമ്പലം വരെ എത്തി ക്യൂ. തിയേറ്റിന്റെ മുമ്പിലൂടെ നടന്നു പോകുമ്പോള്‍ ഒരു പയ്യന്‍ ദേ പോകുന്നു മേജര്‍ രവി എന്ന് പറഞ്ഞു. അത്രയേ ഓര്‍മയുള്ളൂ. പിന്നെ അവര്‍ വന്ന് എന്നെ പൊക്കിയെടുത്തു. ഗേറ്റ് തുറന്നു. എന്നെയെടുത്ത് അവര്‍ അകത്തേക്ക് കൊണ്ടു പോയി. വലിയ തിരക്കാണ്. ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. ട്രാഫിക് ബ്ലോക്ക് ചെയ്തിട്ടിരിക്കുകയാണ്.
ആ വാര്‍ത്ത വേഗം പ്രചരിച്ചു. ജോഷിയേട്ടന്‍ ഷൂട്ട് നിര്‍ത്തി സിനിമ കാണാന്‍ പോയി. സത്യേട്ടനും ഇന്നസെന്റേട്ടനും തൃശ്ശൂര്‍ പോയി പടം കണ്ടു. ഷാജി കൈലസടക്കം ഷൂട്ടിങ് നിര്‍ത്തിവച്ച് പടം കാണാന്‍ പോയി. എന്താണ് കാരണം? ലാലിന്റെ അതുവരെയുള്ള ഏഴ് സിനിമകളും ഫ്‌ളോപ്പായിരുന്നു. ഇത് എട്ടാമത്തെ പടമാണ്. അതിന് മുമ്പേ പല പ്രൊപ്പഗാണ്ടയും നടന്നിരുന്നു. എട്ട് നിലയില്‍ പൊട്ടാനൊരു പട്ടാളക്കാരന്‍ എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ ഞാനും കേട്ടിരുന്നു. അതിനോടൊന്നും പ്രതികരിക്കാനില്ല. ഞാന്‍ എന്താണെന്ന് എനിക്കറിയാം. 25 ദിവസം ഓടി കിട്ടിയാല്‍ മതിയെന്നാണ് ഞാന്‍ അന്ന് പ്രാര്‍ത്ഥിച്ചത്
ആ പടം ഹിറ്റാകുന്നതോടെയാണ് മേജര്‍ രവി ജനിക്കുന്നത്. അന്നത്തെ ആരാധകര്‍ വളരെ വലിയവരായിരുന്നു. ഇന്നത്തെ ആരാധകരെ എനിക്കറിയില്ല. അവര്‍ എന്തെങ്കിലും പറഞ്ഞോട്ടെ. അതിനോടൊക്കെ പ്രതികരിക്കാന്‍ നിന്നാല്‍ അതിനെ സമയം കാണൂ എന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മേജര്‍ രവി പറഞ്ഞു. എമ്പുരാൻ വിവാദത്തിന് കാരണം താനല്ലെന്നും മേജർ രവി വ്യക്തമാക്കി. സിനിമയെ സിനിമയായി തന്നെയാണ് കണ്ടത്. ജനമാണ് സിനിമയിലെ ദേശവിരുദ്ധത ചൂണ്ടിക്കാണിച്ചത്. എന്നാൽ വിവാദമായപ്പോൾ അത് തൻ്റെ പേരിൽ മാത്രമായെന്നും അദ്ദേഹം പറഞ്ഞു.

0 Comments