പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു


ചെന്നൈ: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലാണ് അന്ത്യം.

1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പല്ലപട്ടല എന്ന ഗ്രാമത്തിൽ സിസ്റ്റ്ല ശ്രീരാമമൂർത്തിയുടെയും സച്ചീദേവിയുടെയും മകളായാണ് സിസ്റ്റ്ല ജാനകി എന്ന എസ്. ജാനകി ജനിച്ചത്. ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്ന പിതാവിന്റെ പ്രോത്സാഹനത്താൽ ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു. സിരിസില്ലയിലായിരുന്നു അവരുടെ ബാല്യകാലം ചെലവഴിച്ചത്. ഒൻപതാം വയസിൽ തന്നെ ആദ്യമായി വേദിയിൽ പാടാനുള്ള അവസരം ലഭിച്ചു.

ശാസ്ത്രീയ സംഗീതത്തിൽ ദീർഘകാലത്തെ ഔപചാരിക പരിശീലനമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും, നാദസ്വരം വിദ്വാനായിരുന്ന പൈഡിസ്വാമിയിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അവർ അഭ്യസിച്ചത്. ഇരുപതുകളുടെ തുടക്കത്തിൽ അമ്മാവന്റെ നിർദേശപ്രകാരമാണ് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ സംഗീത സംവിധായകൻ ആർ. സുദർശനത്തോടൊപ്പം പ്രവർത്തിക്കാനായി അവർ എത്തിയത്. 1957ൽ പുറത്തിറങ്ങിയ 'വിധിയിൻ വിളൈയാട്ട്' എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടായിരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള അവരുടെ അരങ്ങേറ്റം. അതേ വർഷം തന്നെ 'എംഎൽഎ' എന്ന തെലുങ്കു ചിത്രത്തിലൂടെയും അവർ ശ്രദ്ധ നേടി. അരങ്ങേറ്റ വർഷത്തിൽ തന്നെ ആറു വ്യത്യസ്ത ഭാഷകളിൽ പാടാൻ കഴിഞ്ഞത് അവരുടെ അസാധാരണമായ പ്രതിഭയുടെ തെളിവായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒഡിയ, തുളു, ഉറുദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസമീസ് തുടങ്ങി പതിനേഴിലധികം ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമ്മൻ, സിംഹള തുടങ്ങിയ വിദേശ ഭാഷകളിലുമായി 48,000ത്തോളം ഗാനങ്ങളാണ് ആ സ്വരമാധുരിയിലൂടെ പിറന്നത്. ഏകാന്തഗീതങ്ങളും യുഗ്മഗാനങ്ങളും താരാട്ടുപാട്ടുകളും വിരഹഗാനങ്ങളും ഒരുപോലെ വഴങ്ങിയ ആ ശബ്ദം തലമുറകളെ സാന്ത്വനിപ്പിച്ചു. ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത് കന്നഡ, മലയാളം ഭാഷകളിലായിരുന്നു.

Post a Comment

0 Comments