'രക്ഷാപ്രവർത്തന'ക്കേസ് അട്ടിമറി: അജിത് കുമാറിനെതിരെ കർശന നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപി നാളെ കൈമാറും

 



തിരുവനന്തപുരം: നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവ് റവാഡ ചന്ദ്രശേഖർ നാളെ ആഭ്യന്തരമന്ത്രിക്ക് കൈമാറിയേക്കും. റിപ്പോർട്ട് കിട്ടിയാലുടൻ അജിത് കുമാറിനെതിരെ നടപടിയുണ്ടാകും. കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന എഡിജിപിയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തേക്കും.

സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ച് 19 ദിവസമായിട്ടും തുടർനടപടി സ്വീകരിക്കാത്തതിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഉടൻ റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് ആഭ്യന്തരവകുപ്പ് നിർദേശം നൽകിയത്. തിങ്കളാഴ്ച റിപ്പോർട്ട് ഡിജിപി ആഭ്യന്തരവകുപ്പിന് കൈമാറുമെന്നാണ് വിവരം. ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ടാവും നൽകുക. അജിത് കുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.

നടപടിക്കെതിരെ ഉദ്യോഗസ്ഥർ നിയമനടപടി സ്വീകരിച്ചാലും സർക്കാറിന് തിരിച്ചടിയാകരുതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട്. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള നടപടിയായിരിക്കും ആഭ്യന്തര വകുപ്പ് സ്വീകരിക്കുക. എഡിജിപി എം. ആർ അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതും കേസ് അട്ടിമറിക്കാൻ നടപടികൾ സ്വീകരിച്ചതും. ഈ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി ഉറപ്പായിട്ടുണ്ട്. ആലപ്പുഴയിൽ എ.ഡി തോമസിനെയും അജയ് ജ്യൂവലിനെയും മർദിച്ച മുൻമുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻ അനിൽ, സന്ദീപ് എന്നിവർ ഉൾപ്പെടെ അഞ്ചു പേരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Post a Comment

0 Comments