എറണാകുളം: കൊച്ചിയിൽ എട്ട് വയസുകാരനെ യൂബര്‍ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ഹൈക്കോടതി അഭിഭാഷക മരിലിന്‍ റോമിയോയുടേതാണ് പരാതി. പൊലീസ് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മരിലിന്‍ ആരോപിച്ചു.
എറണാകുളം സെന്‍ട്രല്‍ പൊലീസിനെതിരെയാണ് യുവതിയുടെ ആരോപണം. അതേസമയം തിരക്കേറിയ സമയമായതിനാല്‍ ഓട്ടോ മുന്നോട്ടുനീക്കി പാര്‍ക്ക് ചെയ്തതാണെന്നും തെറ്റിദ്ധാരണ മൂലമാണ് പരാതി എന്നുമാണ് പൊലീസിന്റെ വിശദീകരണം.
പൊലീസ് നടപടി സ്വീകരിക്കാതിരുന്നതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും അഭിഭാഷക പരാതി നല്‍കി. പരാതിയില്‍ ഒരാഴ്ചയായിട്ടും എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അഭിഭാഷകയുടെ ആരോപണം.
ഓട്ടോ ഡ്രൈറെ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും യുവതി പറയുന്നു. ഹൈക്കോടതി അഭിഭാഷകയായ തനിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും മരിലിന്‍ ചോദിച്ചു.

0 Comments