തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി പൊലീസ്. കേസ് കാര്യക്ഷമമായി നടത്തുന്നതിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറൽ ജനറൽ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കത്ത് നൽകി. കേസിലെ ഒമ്പതാം പ്രതിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്നാണ് ഈ നീക്കം.
കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നില്ല എന്ന തരത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതി 27 ദിവസമായി കസ്റ്റഡിയിലാണെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതായും ചൂണ്ടിക്കാട്ടി ജാമ്യം നൽകുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചതെന്നാണ് ആരോപണം.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഇഡി, പൊലീസിനെ തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. ഇനി വരുന്ന ജാമ്യാപേക്ഷകളെ പ്രതിരോധിക്കാൻ ഇഡി തന്നെ നേരിട്ട് പ്രത്യേക അഭിഭാഷകനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ഗീനാകുമാരിയാണ് നിലവിൽ ഈ കേസ് കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടർ. ഇഡിയുടെയും പൊലീസിന്റെയും ആക്ഷേപങ്ങൾ ശക്തമായ സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

0 Comments