തിരുവനന്തപുരത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പാഞ്ഞ ആംബുലൻസിന് വഴിനൽകാതെ കാർ യാത്രികൻ; നടപടിയെടുക്കുമെന്ന് പൊലീസ്

 



തിരുവനന്തപുരം: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസിന് കടന്നുപോകാൻ അനുവദിക്കാതെ കാർ യാത്രികൻ. കൊല്ലത്തുനിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിനാണ് ഇയാൾ മാർഗതടസ്സമായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കഴക്കൂട്ടം മുതൽ മെഡിക്കൽ കോളജ് വരെയുള്ള കിലോമീറ്ററുകളോളം ദൂരമാണ് കാർ യാത്രികൻ ആംബുലൻസിന് മുന്നിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ആംബുലൻസിനെ മറികടന്നെത്തിയ കാർ മനഃപൂർവ്വം മുന്നിൽത്തന്നെ കിടക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ സൈറൺ മുഴക്കുകയും ഹോൺ അടിക്കുകയും ചെയ്തിട്ടും കാർ വശത്തേക്ക് മാറ്റി കൊടുക്കാൻ ഇയാൾ തയ്യാറായില്ല.

രോഗിയുടെ ജീവൻ വച്ച് പന്താടിയ കാർ യാത്രികന്റെ ദൃശ്യങ്ങൾ ആംബുലൻസിൽ ഉണ്ടായിരുന്നവർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും കാർ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.എമെർജൻസി വാഹനങ്ങൾക്ക് വഴിമാറി കൊടുക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി

Post a Comment

0 Comments